ചരിത്രം കുഴിച്ചു മൂടുമ്പോള്‍.. വിഎസ് അച്യുതാനന്ദന്‍

 

കേരളത്തിന്റെ നവോത്ഥാന ചരിത്രം ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സമൂഹത്തെ ഇന്നു കാണുന്ന നിലയിലേക്ക് വളര്‍ത്തിയത് നവോത്ഥാന മുന്നേറ്റവും, അതേത്തുടര്‍ന്ന് കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ പോരാട്ടങ്ങളുമാണെന്നത് ചരിത്രം. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതിന്റെ ആദ്യദശകങ്ങളിലുമാണല്ലോ ഗുരു തന്റെ ജീവിതവും ചിന്തകളുംകൊണ്ട് കേരളത്തെ ഉണര്‍ത്തിയത്. അദ്ദേഹം ജീവിച്ച കാലത്ത് കേരളം രൂപത്തിലോ ഭാവത്തിലോ ഇന്നുകാണുന്ന നിലയിലായിരുന്നില്ല.

തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ടുകിടന്ന മൂന്ന് പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ മൂന്നുതരത്തിലുള്ള, ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിതക്രമവും ആചാരാനുഷ്ഠാനങ്ങളുമാണ് നിലനിന്നത്. തിരുവിതാംകൂറും കൊച്ചിയും നേരിട്ടുള്ള രാജഭരണത്തിന്‍കീഴിലും മലബാര്‍ പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിട്ടുമാണ് നിലനിന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യാവകാശങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. രാജഭരണത്തിന്റെയും ദിവാന്‍ഭരണത്തിന്റെയും കെടുതികളില്‍ ജനങ്ങളാകെ വീര്‍പ്പുമുട്ടിക്കഴിയുന്ന കാലം. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ ഭരണാധികാരികളുടെ മാത്രമല്ല, ജന്മിഭൂപ്രഭൂ വര്‍ഗത്തിന്റെയും മുതലാളിമാരുടെയും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടുകഴിഞ്ഞ കാലം. ജാതിമതചിന്തകളും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും കൊടികുത്തിവാണ കാലം. സവര്‍ണനും അവര്‍ണനും തമ്മില്‍ മാത്രമല്ല, ഒരേ ജാതിയില്‍പ്പെട്ട വിവിധ ഉപജാതികള്‍ക്കിടയിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടാണ്, വടക്കേ മലബാറിലെത്തിയ സന്ദര്‍ഭത്തില്‍ 1897ല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സവര്‍ണരല്ലാത്തവര്‍ക്ക് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ വലിയ രൂപമാണല്ലോ വൈക്കം സത്യഗ്രഹത്തില്‍ നാം കണ്ടത്. ആ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഒരു മേല്‍ജാതിക്കാരന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിച്ചതും ചരിത്രത്തില്‍ പറയുന്നുണ്ട്. പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലാത്തവര്‍ക്ക് ക്ഷേത്രാരാധനയ്ക്കുള്ള അവകാശം എങ്ങനെ ലഭിക്കാന്‍? ഇതിനുവേണ്ടിയുള്ള ചരിത്രപ്രസിദ്ധമായ പ്രക്ഷോഭമാണ് ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ നാം കണ്ടത്. കേളപ്പന്റെയും പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയുമൊക്കെ നേതൃത്വത്തില്‍ 1931ല്‍ ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹം 1936ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശനവിളംബരത്തോടെയാണല്ലോ അവസാനിച്ചത്.

അവര്‍ണ ജാതിയില്‍പ്പെട്ടവരുടെ കുട്ടികള്‍ക്ക് അന്ന് വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അധഃസ്ഥിതജനവിഭാഗത്തിന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ അയ്യന്‍കാളിക്ക് സ്വന്തം വിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ പ്രത്യേക വിദ്യാലയം ആരംഭിക്കേണ്ടിവന്നു. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും മേല്‍മീശ വയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല; സ്ത്രീകള്‍ക്ക് മാറുമറച്ച് നടക്കാനും. ‘നരനുനരന്‍ അശുദ്ധവസ്തു’ എന്ന് കുമാരനാശാന്‍ പാടിയത് ഇത്തരം ദുര്‍നീതികള്‍ കണ്ടാണ്.

ഇത്തരമൊരു ജീര്‍ണിച്ച കാലത്തില്‍നിന്ന് അവര്‍ണ ജനവിഭാഗങ്ങളെയാകെ സമുദ്ധരിക്കാനും അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ശ്രീനാരായണഗുരു തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം നമുക്ക് പകര്‍ന്നുനല്‍കിയ ദര്‍ശനങ്ങളും ആപ്തവാക്യങ്ങളും പുതിയ മനുഷ്യനെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി’, ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം’, ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക’ തുടങ്ങിയ വചനങ്ങള്‍ മനുഷ്യജീവിതത്തിന്റെ പുതിയ ഭാവതലങ്ങള്‍ പ്രകടമാക്കുന്നതാണ്.

1888ല്‍ ആയിരുന്നല്ലോ ഗുരു ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. അതിനെ സവര്‍ണര്‍ അത്ഭുതത്തോടെയും രോഷത്തോടെയുമാണ് കണ്ടത്. ഇതിനെ ചോദ്യംചെയ്ത സവര്‍ണരെ, താന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന മറുപടി നല്‍കിയാണ് അദ്ദേഹം നാവടക്കിയത്. ഗുരുവിന്റെ ഈ പ്രതികരണം ബ്രാഹ്മണ്യത്തിന്റെ യാഥാസ്ഥിതികമൂല്യങ്ങള്‍ക്കുനേരെ ഉയര്‍ത്തിയ വലിയ വെല്ലുവിളിയായിരുന്നു.

ജാതിയോ മതമോ ആചാരാനുഷ്ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നതെന്ന് ഗുരു ഉറച്ച് വിശ്വസിച്ചു. മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതമായ ഇത്തരം പരിമിതികള്‍ക്കപ്പുറത്ത് മാനവികതയുടെ വിശാലമായ ലോകമാണ് അദ്ദേഹം കാട്ടിത്തന്നത്. അത്തരമൊരു വിശാല ലോകത്തേക്ക് എല്ലാ മനുഷ്യരും ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് പ്രദാനംചെയ്തതും. അവിടെ ജാതിയുടെയോ മതത്തിന്റെയോ ഒരു വേര്‍തിരിവും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തിലും ഗുരുവിന്റെ ഉന്നതമായ ഈ നിലപാട് പ്രതിഫലിച്ചു. 1903ല്‍ എസ്എന്‍ഡിപി യോഗം രൂപീകരിക്കുമ്പോള്‍ ലക്ഷ്യമിട്ടത് ഈഴവരാദി പിന്നോക്കസമുദായങ്ങളുടെ സമുദ്ധാരണമായിരുന്നു. അല്ലാതെ ഈഴവര്‍ക്കായിമാത്രമുള്ള ഒരു സംഘടനയായല്ല ഗുരു അതിനെ കണ്ടത്. ഈ കാഴ്ചപ്പാടില്‍നിന്ന് യോഗം മാറുന്നു എന്ന് മനസ്സിലാക്കിയ ഘട്ടത്തിലാണ് ശ്രീനാരായണഗുരു അതില്‍നിന്ന് വിട്ടുനിന്നത്. ഡോ. പല്‍പ്പുവിന് ഗുരു അയച്ച കത്തിലെ പരാമര്‍ശം ഈ ഘട്ടത്തില്‍ സംഗതമാണ്. ”യോഗത്തിന്റെ നിശ്ചയങ്ങളെല്ലാം നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യങ്ങളൊന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും, യോഗത്തിന് ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുമ്പേതന്നെ മനസ്സില്‍നിന്നും വിട്ടിരുന്നതുപോലെ, ഇപ്പോള്‍ വാക്കില്‍നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു” എന്നാണ് ഗുരു പറഞ്ഞത്.

”നാം ജാതി മതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവല്‍സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും നാം അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ച്, ശിഷ്യവര്‍ഗത്തില്‍നിന്ന് മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യഗണത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും, മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു”. ഗുരു കൊല്ലവര്‍ഷം 1091 മിഥുന മാസത്തില്‍ നടത്തിയ ഒരു പരസ്യ വിളംബരമാണിത്. ജാതിയുടെയും മതത്തിന്റെയും ആധിക്യമോ അതിഭാരമോ ഇല്ലാത്ത, വിശാല കാഴ്ചപ്പാടിന്റെ കടയ്ക്കല്‍ കത്തിവച്ച വരേണ്യവാദികളുടെ ഹ്രസ്വദൃഷ്ടിക്കും ഗൂഢാലോചനയ്ക്കും ധനപ്രേമത്തിനും എതിരായ ശക്തമായ വിയോജിപ്പായിരുന്നു ഗുരുവിന്റെ പ്രഖ്യാപനങ്ങള്‍.

ഈയൊരു പശ്ചാത്തലത്തില്‍വേണം ഇന്നത്തെ എസ്എന്‍ഡിപി യോഗ നേതൃത്വം, ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിക്കവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ അധാര്‍മികതയും അപകടങ്ങളും പരിശോധിക്കേണ്ടത്. കേരളീയ സാമൂഹ്യജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക് എതിരായാണോ ഗുരു തന്റെ ദര്‍ശനങ്ങള്‍കൊണ്ടും ജീവിതംകൊണ്ടും പോരാടിയത്, അത്തരം പ്രവണതകള്‍ക്ക് കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവയ്ക്കുന്നു എന്നതാണ് ഏറെ പരിതാപകരം. ഗുരുവിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തവര്‍തന്നെ അത് ചെയ്യുന്നിടത്താണ് അപകടത്തിന്റെ ആഴം. യോഗനേതൃത്വം കൈയാളുന്ന വരേണ്യവര്‍ഗം ഇതാദ്യമായല്ല യോഗത്തെ സംഘപരിവാര്‍ കുടക്കീഴില്‍ കുടിയിരുത്താന്‍ ശ്രമിക്കുന്നത്. മുമ്പൊരിക്കല്‍ ഫലപ്രാപ്തിയിലെത്താതെ പോയ സംഘപരിവാര്‍ ബാന്ധവത്തിനാണ് ഇപ്പോഴത്തെ നേതൃത്വം വീണ്ടും കോപ്പുകൂട്ടുന്നത്.

2003ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജന്മശതാബ്ദി ആഘോഷവേളയിലാണ്, അന്നും യോഗത്തെ നയിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ കൂട്ടുകെട്ടിന് കൊണ്ടുപിടിച്ച് ശ്രമിച്ചത്. അന്നും കേന്ദ്രം ഭരിച്ചത് ബിജെപി സര്‍ക്കാരായിരുന്നു. ശതാബ്ദിയുടെ ഭാഗമായി 2003 മേയില്‍ കൊച്ചിയില്‍ എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച ശ്രീനാരായണ ഗ്ലോബല്‍ സമ്മേളനം ഉദ്ഘാടനംചെയ്തത് വാജ്‌പേയി സര്‍ക്കാരില്‍ മനുഷ്യവിഭവശേഷിമന്ത്രിയായിരുന്ന മുരളീ മനോഹര്‍ജോഷിയായിരുന്നു. സ്ഥാനമേറ്റ ഉടന്‍ തന്റെ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദേശം എളുപ്പം മറക്കാവുന്നതല്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ ആര്‍എസ്എസ് കാഴ്ചപ്പാട് മനസ്സിലുണ്ടാകണം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സന്ദര്‍ഭത്തില്‍ ഉമാഭാരതിക്കൊപ്പം ആഹ്ലാദനൃത്തം ചവിട്ടുകയും മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിസ്ഥാനത്ത് വരികയുംചെയ്ത ആളായിരുന്നു മുരളീ മനോഹര്‍ജോഷി എന്നോര്‍ക്കണം. അന്ന് ഈ സംഗമത്തിന് എസ്എന്‍ഡിപി യോഗം ക്ഷണിച്ച ഏകരാഷ്ട്രീയപാര്‍ടി ബിജെപി ആയിരുന്നു. ശിവഗിരിയില്‍നിന്നുള്ള സന്യാസിമാര്‍ ഇതില്‍ പങ്കെടുത്തില്ല എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

അന്നത്തെ പ്രസംഗത്തില്‍ മുരളീ മനോഹര്‍ജോഷി പറഞ്ഞത് ബിജെപിക്കും ആര്‍എസ്എസിനും പ്രചോദനം നല്‍കിയത് ശ്രീനാരായണഗുരു ആണെന്നും, ആര്‍എസ്എസിന്റെ പ്രഭാതപ്രാര്‍ഥനയില്‍ ഗുരുവിനെ സ്മരിക്കുന്നുണ്ടെന്നുമായിരുന്നു. ജാതിമത ചിന്തകളുടെ അടിവേരറുത്ത് കേരളീയ സാമൂഹ്യജീവിതത്തെ മാനവികതയുടെയും മതനിരപേക്ഷതയുടെയും മഹാ ആകാശങ്ങളിലേക്ക് ഉയര്‍ത്തിവിട്ട ഗുരുവിന്റെ ദര്‍ശനമെവിടെ, ഗോള്‍വാള്‍ക്കറുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ സങ്കുചിത ധാര്‍ഷ്ട്യങ്ങളെവിടെ? ഇത് രണ്ടും തമ്മില്‍ എവിടെയാണ് പൊരുത്തപ്പെടുന്നത് എന്ന് മറുപടി പറയാനുള്ള ബാധ്യത സംഘപരിവാര്‍ രാഷ്ട്രീയത്തോട് ഒട്ടിച്ചേരാന്‍ ശ്രമിച്ച നടേശനും കൂട്ടര്‍ക്കുമാണ്. ആ ഘട്ടത്തിലൊന്നും നടേശന്‍ അത് പറഞ്ഞിരുന്നില്ല. ഒരു വ്യാഴവട്ടത്തിനുശേഷം നടേശന്റെയും മറ്റും നേതൃത്വത്തില്‍ ഇതിന്റെ മറ്റൊരു ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. മോഡി അമിത്ഷാ തൊഗാഡിയ ത്രയങ്ങളുമായി അദ്ദേഹം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ബാന്ധവശ്രമം ഇതാണ് സൂചിപ്പിക്കുന്നത്. മോഡിയും അമിത്ഷായും തൊഗാഡിയയുമൊക്കെ കേന്ദ്ര ഭരണത്തിന്റെ തലപ്പത്തുള്ളവരായതുകൊണ്ട് അവരോട് ഐക്യപ്പെടുന്നതില്‍ തെറ്റില്ലെന്ന ലാഘവത്വം നിറഞ്ഞ ഒരു ന്യായവാദമാണ് നടേശന്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇത് ന്യായം അശേഷവുമില്ലാത്ത വാദമാണ്. നടേശന്‍ എന്ന മുതലാളിക്ക് ഇത്തരമൊരു കൂട്ടുകെട്ടില്‍ പുളകംകൊള്ളാം. എന്നാല്‍, ശ്രീനാരായണപ്രസ്ഥാനത്തിന്റെ പേരിലാകുമ്പോഴാണ് ജനാധിപത്യവാദികള്‍ക്ക് ഇടപെടേണ്ടിവരുന്നത്. ജാത്യഭിമാനത്തിന്റെയും ഹിന്ദുത്വ അജന്‍ഡയുടെയും ഇതര മതസ്പര്‍ധയുടെയും ത്രിശൂലങ്ങള്‍ ഓങ്ങുന്ന സംഘപരിവാര്‍ തത്വസംഹിത, ജാതിമത ചിന്തകളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതി പരാജയപ്പെടുത്തിയ ഗുരുവിന്റെ ദര്‍ശനപൂര്‍ണിമയോട് എങ്ങനെയാണ് കൂട്ടിക്കെട്ടുക എന്ന് അണികളെയെങ്കിലും ബോധ്യപ്പെടുത്താനുള്ള ബാധ്യത നടേശനുണ്ട്. എന്തുകൊണ്ട് അദ്ദേഹം ആത്മഹത്യാപരമായ ഇത്തരമൊരു നീക്കത്തിന് മുതിരുന്നു? അവിടെയാണ് എസ്എന്‍ഡിപി യോഗനേതൃത്വത്തിന്റെ മാത്രമല്ല, സമാനമായ മതസാമുദായിക സംഘടനകളുടെ നേതൃത്വം കൈയാളുന്നവരുടെയും വരേണ്യ താല്‍പ്പര്യവും മൂലധനപ്രണയവും പ്രകടമാകുന്നത്. പണത്തിന്റെയും മൂലധന സംരക്ഷണത്തിന്റെയും കാര്യത്തില്‍ തങ്ങളെല്ലാം ഒരുമതക്കാര്‍തന്നെ എന്നാണ് നടേശന്‍ പറയാതെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

എസ്എന്‍ഡിപി യോഗത്തിലെ പട്ടിണിക്കാരും പാവപ്പെട്ടവരുമായ ദശലക്ഷക്കണക്കിനു സാധാരണക്കാര്‍ക്ക് സംഘപരിവാര്‍ ചങ്ങാത്തംകൊണ്ട് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. കൊയ്ത്തുമുഴുവന്‍ കീശയിലാക്കുന്നത് നേതൃത്വമായിരിക്കും. സാക്ഷാല്‍ കുമാരനാശാനെപ്പോലും ‘കുയില്‍കുമാരന്‍’ എന്നു വിളിച്ചാക്ഷേപിച്ച വരേണ്യനേതൃത്വം എസ്എന്‍ഡിപി യോഗചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കണം. പണ്ട് ബ്രിട്ടീഷ്ഭരണകാലത്ത് അമ്പലപ്പുഴയില്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗത്തില്‍, ഭരണാധികാരികള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള ശ്രമത്തെ അന്നത്തെ വരേണ്യനേതൃത്വം വിലക്കിയതും ചരിത്രം. കാരണം, അവരുടെ മൂലധനതാല്‍പ്പര്യം സംരക്ഷിക്കാന്‍ ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തം അത്യാവശ്യമായിരുന്നു. ഈ മൂലധന താല്‍പ്പര്യത്തിന്റെ പുതിയ വേഷവും പുതിയ വാചാടോപങ്ങളുമാണ് വെള്ളാപ്പള്ളി നടേശനിലൂടെ പ്രകടമാകുന്നത്.

ഇത്തരമൊരു അപകടകരമായ നടപടികൊണ്ട് നടേശനും കൂട്ടര്‍ക്കും നേട്ടങ്ങള്‍ പലതരത്തിലുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതുവഴി വലിയൊരു പ്രസ്ഥാനത്തെയും അതിന് ഊര്‍ജവും ഉന്മേഷവും പകര്‍ന്ന അദ്വിതീയനായ നവോത്ഥാനായകന്റെ ദര്‍ശനങ്ങളെയുമാണ് അനാഥമാക്കുന്നത്. നവോത്ഥാനത്തിനും തുടര്‍ന്നുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണത്തിനും അതുവഴി സാമൂഹ്യനീതിയുടെ പ്രകാശപൂര്‍ണമായ അന്തരീക്ഷത്തിനും വഴിയൊരുക്കിയ ഒരു ദര്‍ശനസംഹിതയെയും അതിന്റെ ആചാര്യനെയുമാണ് ഇക്കൂട്ടര്‍ അപമാനിക്കുന്നത്. സാധാരണക്കാരന് ആത്മധൈര്യം പകര്‍ന്ന ഗുരുവിന്റെ ആശയസമരത്തിന്റെ ജ്വാലകളെ ഇവര്‍ തല്ലിക്കെടുത്തുകയാണ്. സവര്‍ണ ജാതിക്കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്റെ ആശയസമരത്തെ, അതേ ജാതിക്കോമരങ്ങള്‍ക്കുമുന്നില്‍ അടിയറവയ്ക്കുകയുമാണ്. എസ്എന്‍ഡിപി യോഗത്തിലൂടെ ഗുരു നല്‍കിയ പ്രചോദനത്തില്‍നിന്ന് രൂപംകൊണ്ടവയായിരുന്നല്ലോ അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘവും പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച വാലസമുദായ പരിഷ്‌കരണി സഭയും. ഇവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച സാമൂഹ്യോല്‍ക്കര്‍ഷത്തിന്റെ ചിറകുകള്‍കൂടി അരിയാനുള്ള ശ്രമമാണ് സംഘപരിവാര്‍ രാഷ്ട്രീയവുമായുള്ള ചങ്ങാത്തത്തിലൂടെ നടേശന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് കേരളം ചര്‍ച്ചചെയ്യേണ്ട ഏറ്റവും ഗൗരവതരമായ പ്രശ്‌നം.

Top