ജയിലിലെ അക്രമങ്ങള്‍: സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ കേസുകള്‍ കുറഞ്ഞതായി പ്രിസണ്‍ സര്‍വീസ് അധികൃതര്‍

ഡബ്ലിന്‍: രാജ്യത്തെ ജയിലുകളിലെ തടവുകാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ ഇവര്‍ക്കിടയിലെ സംഘര്‍ഷങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും കേസുകളും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഐറിഷ് പ്രിസണ്‍ സര്‍വീസ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 28 മില്ല്യണ്‍ യൂറോ ചിലവഴിച്ചാണ് ജയിലിലെ സൗകര്യങ്ങള്‍ ആധികൃതര്‍ വര്‍ധിപ്പിച്ചത്. ഇതോടെ ജയിലിലെ അക്രമ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
165 വര്‍ഷത്തെ ചരിത്രത്തിനാണ് ഇത്തവണ ജയില്‍ അധികൃതര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ജയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ അടക്കം വന്‍മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്കു സിംഗിള്‍ സെല്‍ സൗകര്യം ഒരുക്കി നല്‍കുന്നതിനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തടവുകാര്‍ക്കു ടിവിയും, നിയന്ത്രിത ഇന്റര്‍നെറ്റ് സ ൗകര്യവും കംപ്യൂട്ടര്‍ കുത്തി വയ്ക്കുന്നതിനുള്ള പിന്‍പോയിന്റും അനുവദിച്ചു നല്‍കിയിട്ടുണ്ട്.
തടവുകാരുടെ റിക്രിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌പോട്‌സിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ താല്പര്യമുള്ള പ്രവര്‍ത്തകര്‍ക്കു ഇതിനായും സൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ട്. ജയിലിനുള്ളില്‍ ജിമ്മും, ഫുട്‌ബോള്‍ മൈതാനവും അടക്കമുള്ള കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യവും ഒരുക്കി വച്ചിട്ടുണ്ട്. ഇതുവഴി ജയിലിനുള്ളിലെ അതിക്രമങ്ങളും, അക്രമ പ്രവര്‍ത്തനങ്ങളും സംഘര്‍ഷവും ഒഴിവാക്കാന്‍ സാധിക്കുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കി നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം 100 കംപ്യൂട്ടറുകളാണ് ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ജയിലില്‍ അനുവദിക്കപ്പെട്ടത്. 20 എണ്ണം ഏജ് ആക്ഷന്‍ അനുവദിക്കപ്പെട്ടിരുന്നതാണ്. കഴിഞ്ഞ വര്‍ഷം മാത്രം 600 ടിവികളും തടവുകാര്‍ അറ്റകുറ്റപണി നടത്തി ഉപയോഗിക്കാന്‍ എടുത്തിരുന്നു. എന്നാല്‍, ഓരോ തടവുകാരനും ഓരോ ദിവസവും എന്തു ചെയ്യണമെന്നതിനു ജയില്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ നിയന്ത്രണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top