തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കി നഗ്നരായ സ്ത്രികളുടെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. കൊല്ലം ഇരവിപുരം സ്വദേശി പ്രിയയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇനിയും ഒരാളെകൂടെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.സാനു(19),ഷീബ(30), ദീപ(36) എന്നിവരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ നാലുപേരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പ്രധാനികളില്‍ ഒരാളെക്കൂടി പിടികിട്ടാനുണ്ട്.
തന്ത്രി മോഡല്‍ ബ്ലാക്ക്മെയ്ല്‍ തട്ടിപ്പാണ് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം നടത്തിയിരുന്നത്. ആനയറ പുളുക്കല്‍ ലെയ്നില്‍ അനു (26), ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു (19), ചാക്ക ഐടിഐക്കു സമീപം മൈത്രി ഗാര്‍ഡന്‍സില്‍ ഷീബ (30), കുമാരപുരം തോപ്പില്‍ നഗറില്‍ ദീപ (36) എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ശബരിമല തന്ത്രിയെ വശീകരിച്ചു വീട്ടില്‍ വിളിച്ചുവരുത്തി ഫോട്ടോ എടുത്ത ശേഷം 30 ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ ഗുണ്ടാനേതാവ് ശോഭാ ജോണും സംഘവും അറസ്റ്റിലായിരുന്നു. സമാനമായ തട്ടിപ്പാണ് ആറംഗ സംഘം തുടര്‍ന്നുവന്നത്.
കുമാരപുരത്തിനു സമീപത്തെ വാടകവീട്ടില്‍ എത്തിച്ച് ഇൗ സംഘം ഒട്ടേറെപ്പേരെ കെണിയില്‍പ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണു സൂചന. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മായ എന്ന സ്ത്രീയാണു പരിചയപ്പെട്ടു വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നു പൊലീസ് അറിയിച്ചു. ദീപയും ഷീബയും അവിടെ കാത്തിരുന്നു. അനുവും സാനുവും മറ്റൊരാളും ഉടന്‍ വീട്ടിലേക്കു തള്ളിക്കയറി ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കി. സ്ത്രീകളുടെയും വസ്ത്രം മാറ്റി ഇവര്‍ക്കൊപ്പം ഇരുത്തി ഫോട്ടോ പകര്‍ത്തി. ചിത്രം ഫെയ്സ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 10,000 രൂപയും സ്വര്‍ണമാലയും ഫോണും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ, അഞ്ചുലക്ഷം രൂപയും ആവശ്യപ്പെട്ടു. പണം ഓഫിസിലുണ്ടെന്നും കൂടെയെത്തിയാല്‍ തരാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ സംഘത്തെ ഓഫിസിലേക്കു കൊണ്ടുപോയി.
ഇവരെ സന്ദര്‍ശക മുറിയില്‍ ഇരുത്തിയ ശേഷം സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തിരുന്നത്. എട്ടു തട്ടിപ്പുകള്‍ ഇതേ രീതിയില്‍ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. മൂന്നും നാലും ലക്ഷം രൂപ നല്‍കിയാണ് ആ സംഭവങ്ങളിലെ ഇരകള്‍ മാനം പോകാതെ രക്ഷപ്പെട്ടത്. ആരും പരാതി നല്‍കാന്‍ തയാറാകാത്തതിനാല്‍ സംഘം തട്ടിപ്പു തുടരുകയായിരുന്നു. പുരുഷന്‍മാരുമായി ചങ്ങാത്തമുണ്ടാക്കി ഫോണ്‍ നമ്പര്‍ വാങ്ങുകയും പിന്നീടു നിരന്തരം വിളിച്ചു വശീകരിക്കുകയുമായിരുന്നു ഇവരുടെ രീതിയെന്നു പൊലീസ് അറിയിച്ചു.