സൗമ്യ വധം: ആരാണ് ആ അജ്ഞാത മധ്യവയസ്‌ക്കന്‍ ?…

പ്രഭാവര്‍മ്മ

ആരാണ് ആ മധ്യവയസ്‌ക്കന്‍? സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അര്‍ഹമായ ഉയര്‍ന്ന ശിക്ഷ ഉറപ്പാവണമെങ്കില്‍ ആ മധ്യവയസ്‌ക്കനെ കണ്ടുപിടിക്കണം. ആരാണയാള്‍? അത് തീര്‍ത്തും അജ്ഞാതമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് സൗമ്യയുടെ നിലവിളി കേട്ട യാത്രക്കാരിലൊരാള്‍ – ടോമി ദേവസ്യ – അലാം ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ഈ മധ്യവയസ്‌ക്കനാണ് അയാളെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്. പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ചെയിന്‍ വലിക്കുന്നയാളെ ഇയാള്‍ പിന്തിരിപ്പിച്ചത് എന്ന് സുപ്രീംകോടതിയുടെ വിധിയില്‍ കാണുന്നു.images

ഈ മധ്യവയസ്‌ക്കന്റെ വാക്കുകള്‍ ഉദ്ധരണിയായി കേസില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ വാക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചത്. ട്രെയിനില്‍ നിന്ന് സൗമ്യ ചാടി രക്ഷപ്പെടുകയായിരുന്നുവെങ്കില്‍ പിന്നെ ഗോവിന്ദച്ചാമിയെ എങ്ങനെ കൊലയാളിയായി കാണും? ഈ ചോദ്യമാണ് സുപ്രീം കോടതി ചോദിച്ചത്. മധ്യവയസ്‌ക്കന്റെ വാക്കുകളുടെ പഴുതിലൂടെയാണ് ഗോവിന്ദച്ചാമി തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ടത് എന്നര്‍ത്ഥം. ഈ വഴിക്കാണ് ഐ.പി.സി 302 പ്രകാരമുള്ള ശിക്ഷ ഒഴിവായിപ്പോയത്. സുപ്രീംകോടതിയുടെ തന്നെ വാക്കുകള്‍ ഇതാണ്:

“While the said proposition need not necessarily be incorrect what cannot also be ignored is the evidence of P.W. 4 and P.W. 40 in this regard which is to the effect that they were told by the middle aged man, standing at the door of the compartment, that the girl had jumped out of the train and had made good her escape. The circumstances appearing against the accused has to be weighed against the oral evidence on record. . . . . . . . “

ഇതില്‍ പറയുന്ന P.W. 4 ചെയിന്‍ വലിക്കാന്‍ ശ്രമിച്ച ടോമി ദേവസ്യയാണ്. P.W. 40 അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അബ്ദുള്‍ ഷുക്കൂറും. ഇവരോട് മധ്യവയസ്‌കന്‍ പറഞ്ഞത് സത്യമായിരുന്നോ? അതോ, ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാണോ അയാള്‍? സാക്ഷിയായി കോടതി കയറിയിറങ്ങാനുള്ള വൈമുഖ്യം കൊണ്ടുമാത്രം കള്ളം പറഞ്ഞ്, ചങ്ങല വലിക്കാന്‍ ശ്രമിച്ചയാളെ പിന്തിരിപ്പിച്ചതാവുമോ അയാള്‍? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

എന്നാല്‍, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് അന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കോ കേസ് വിചാരണക്കോടതിയില്‍ നടത്തിയ പ്രോസിക്യൂഷനോ തോന്നിയില്ല. 83 സാക്ഷികളെ കോടതി മുമ്പാകെ നിരത്തിയിട്ടും ഈ മധ്യവയസ്‌കനെ കണ്ടുപിടിച്ച് ഹാജരാക്കണമെന്ന് തോന്നിയില്ല. അതാണ് ഈ കേസിലെ വലിയ വീഴ്ചയായത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചുവെങ്കിലും, ഹൈക്കോടതി അത് സ്ഥിരീകരിച്ചുവെങ്കിലും, അജ്ഞാതനായ മധ്യവയസ്‌കന്റെ വാക്കുകള്‍ പഴുതായിക്കിടന്നു. ആ പഴുത് നിലനില്‍ക്കെ ഗോവിന്ദച്ചാമിയെ കൊലയ്ക്കുത്തരവാദിയായി കാണാനാവില്ല എന്ന നിഗമനത്തില് സുപ്രീംകോടതി എത്തുകയും അതിന്റെ പഴുതിലൂടെ കൊലക്കയറില്‍നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുകയും ചെയ്തു.red-question-mark-ipad-air-wallpapers

ഇനിയും സമയമുണ്ട്; പ്രിയപ്പെട്ട അജ്ഞാത മധ്യവയസ്‌കാ, അങ്ങ് പുറത്തുവരൂ. സത്യം എന്തായിരുന്നുവെന്ന് കോടതിയോട് പറയൂ. കേസിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാകും താങ്കള്‍ അന്ന് അങ്ങനെ പറഞ്ഞത്. പക്ഷെ, ആ വാക്കുകള്‍ ഒരു കൊടുംക്രൂരനെ രക്ഷിക്കുന്നതിനാണ് വഴിവച്ചത്. പറഞ്ഞത് സ്വന്തം സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍പോലും അത് വഴി ഒരു നിസ്സഹായ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്നുപറഞ്ഞാല്‍ കേസ് വീണ്ടും തുറക്കാം; സുപ്രീം കോടതിക്ക് സത്യത്തിലേക്ക് ചെന്നെത്തുകയും ചെയ്യാം. അതു ചെയ്താല്‍ പഴയ വീഴ്ചയ്ക്ക് ലോകം താങ്കളോട് പൊറുക്കും; അതല്ലെങ്കില്‍, സൗമ്യയുടെ മനസ്സ് മാത്രമല്ല, നീതിക്കായി നിലവിളിക്കുന്ന എക്കാലത്തെ സ്ത്രീയും താങ്കളെ ശപിക്കും. അജ്ഞാതനായ മധ്യവയസ്‌കാ പുറത്തുവരൂ.

മാധ്യമങ്ങള്‍ക്കും ഈ സാഹചര്യത്തില്‍ ഒരു ചുമതലയുണ്ട്. ആരായിരുന്നു ഈ അജ്ഞാത മധ്യവയസ്‌കന്‍ എന്ന് അവര്‍ക്ക് അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതേയുള്ളൂ (പോലീസിന്റെ മുമ്പില്‍ ഇപ്പോള്‍ ഇങ്ങനെയൊരു കേസ് ഇല്ലാത്ത സാഹചര്യത്തില്‍). അന്ന് ആ ട്രെയിനില്‍ ഉണ്ടായിരുന്നവരിലൂടെ മാധ്യമങ്ങള്‍ക്ക് അയാളിലേക്ക് ചെന്നെത്താവുന്നതേയുള്ളൂ. കേസിന്റെ ഗതി ഇനി ഈ മധ്യവയസ്‌കന്റെ വാക്കുകളിലാണ്. അദ്ദേഹം മനസ്സ് തുറക്കെട്ടെ, വായ് തുറക്കട്ടെ. അങ്ങനെ കേസിന്റെ അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തുറക്കപ്പെടട്ടെ; വര്‍ഗീസ് വധക്കേസിലെന്നപോലെ.
(സൗമ്യ കേസിനെപ്പറ്റി  ഒരു വാട്ട്സാപ്പ് വാര്‍ത്താഗ്രൂപ്പില്‍ പ്രഭാവര്‍മ്മ എഴുതിയ കുറിപ്പ് )

Top